ആദാമിന്റെ മകന്‍ അബു കൊഡാക് തിയേറ്ററില്‍ എത്തുമോ?


ആദാമിന്റെ മകന്‍ അബു' വിദേശ സിനിമാവിഭാഗത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ മലയാളികളുടെ ശ്രദ്ധ വീണ്ടും ഓസ്‌കറിലേക്ക്. റസൂല്‍ പൂക്കുട്ടിയെ പിന്തുടര്‍ന്ന് വീണ്ടും ഓസ്‌കര്‍ ശില്പത്തില്‍ മലയാളിയുടെ കരസ്പര്‍ശമുണ്ടാകുമോ? ഉത്തരം കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പുണ്ട്.

2012 ഫിബ്രവരി 26നാണ് 84-ാമത് ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങ്. ഹോളിവുഡ്ഡിലെ കൊഡാക് തിയേറ്ററാണ് വേദി. എ.ബി.സി. ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇരുന്നൂറോളം രാജ്യങ്ങളില്‍ സംപ്രേഷണമുണ്ടാകും.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസാണ് സംഘാടകര്‍. അക്കാദമിയിലെ ആറായിരത്തോളം അംഗങ്ങള്‍ രഹസ്യബാലറ്റിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. അക്കാദമി അംഗങ്ങളില്‍ അഭിനേതാക്കള്‍, സംവിധായകര്‍, തിരക്കഥാ കൃത്തുക്കള്‍, സാങ്കേതിക വിദഗ്ധര്‍, സംഗീതസംവിധായകര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. 25 ശതമാനത്തോളം പേര്‍ അഭിനേതാക്കളാണ്.25 വിഭാഗങ്ങളിലാണ് അവാര്‍ഡ്. മികച്ച ചിത്രം, മികച്ച നടന്‍, നടി, സംവിധായകന്‍, സംഗീതം, ഗായകന്‍ തുടങ്ങിയ വിഭാഗങ്ങളിലൊക്കെ അവാര്‍ഡുണ്ട്. ഓരോ വിഭാഗത്തിലും അഞ്ച് നോമിനേഷനുകളില്‍ നിന്നാണ് അംഗങ്ങള്‍ വിജയിയെ തിരഞ്ഞെടുക്കുന്നത്. ഈ അഞ്ചു നോമിനേഷനുകള്‍ അതത് രംഗത്തെ അക്കാദമി അംഗങ്ങളാണ് നിശ്ചയിക്കുക. ഉദാഹരണത്തിന് ഫിലിം എഡിറ്റര്‍മാര്‍ക്ക് മാത്രമാണ് ഫിലിം എഡിറ്റിങ്ങിനുള്ള നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കഴിയുക.

മികച്ച ചിത്രത്തിനു മാത്രമാണ് എല്ലാ അംഗങ്ങളും ചേര്‍ന്ന് നോമിനീസിനെ തിരഞ്ഞെടുക്കുന്നത്. മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷനുകളാവട്ടെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. രഹസ്യബാലറ്റുകള്‍ പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര ഓഡിറ്റിങ് ഫേമിലെത്തിച്ചാണ് വോട്ടുകള്‍ ടാബുലേറ്റ് ചെയ്യുന്നത്. അവാര്‍ഡ് ഷോയില്‍ കവറുകള്‍ തുറന്ന് അവതാരകര്‍ വിജയികളെ പ്രഖ്യാപിക്കുന്നതുവരെ ഇത് രഹസ്യമായിരിക്കും.

ഡിസംബര്‍ 27-നാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്കുള്ള നോമിനേഷന്‍ ബാലറ്റുകള്‍ അംഗങ്ങള്‍ക്ക് അയയ്ക്കുന്നത്. 2012 ജനവരി 13-ന് പോള്‍ അവസാനിക്കുകയും ബാലറ്റുകള്‍ ഓഡിറ്റിങ് ഫേമിലേക്ക് അയയ്ക്കുകയും ചെയ്യും. ജനവരി 24-ന് സാമുവല്‍ ഗോള്‍ഡ്‌വിന്‍ തിയേറ്ററില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ജനവരി 28-ന് നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും.

ഫിബ്രവരി ഒന്നിനാണ് ഫൈനല്‍ ബാലറ്റുകള്‍ അയച്ചുകൊടുക്കുന്നത്. 21-ന് പോള്‍ അവസാനിക്കും. എല്ലാ അംഗങ്ങള്‍ക്കും എല്ലാ വിഭാഗത്തിലും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍, വിദേശസിനിമ, ഡോക്യുമെന്ററി, ഫീച്ചര്‍ തുടങ്ങിയ അഞ്ചിനങ്ങളില്‍ തങ്ങള്‍ ചിത്രങ്ങള്‍ കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ വോട്ട് ചെയ്യാനാവൂ. ഫൈനല്‍ ബാലറ്റുകള്‍ ഓഡിറ്റിങ് ഫേമില്‍ ടാബുലേറ്റ് ചെയ്തുകഴിഞ്ഞാല്‍, പ്രഖ്യാപനം വരെ അന്തിമഫലം ഫേമിലെ രണ്ട് പാര്‍ട്ട്ണര്‍മാര്‍ക്കു മാത്രമേ അറിയാനാവൂ.

വാര്‍ഷിക അവാര്‍ഡുകള്‍ക്കു പുറമെ അക്കാദമിയുടെ ഗവര്‍ണര്‍മാരുടെ ബോര്‍ഡ് സയന്റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ അവാര്‍ഡ്, സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയവയും പ്രഖ്യാപിക്കാറുണ്ട്. അക്കാദമിയുടെ 15 ബ്രാഞ്ചുകളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണ് ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്. 43 പേരുണ്ടാവും. ടോം ഷെറാക്കാണ് അക്കാദമി പ്രസിഡന്റ്.

അക്കാദമി അംഗത്വം നല്‍കാനുള്ള അധികാരം ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിനാണ്. ചലച്ചിത്രരംഗത്ത് പ്രതിഭ തെളിയിച്ചവര്‍ക്കാണ് അംഗത്വം. ഒരുവിഭാഗത്തിലെ രണ്ടംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്താലേ ആ മേഖലയിലെ ഒരു വ്യക്തിയുടെ പേര് അംഗത്വത്തിനായി പരിഗണിക്കൂ.

പ്രമുഖ നടന്‍ എഡ്ഡി മര്‍ഫിയാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങിന്റെ അവതാരകന്‍. 2006-ല്‍ 'ഡ്രീം ഗേള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 1982-ല്‍ '48 അവേഴ്‌സ്' എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച എഡ്ഡി 'ബെവര്‍ലി ഹില്‍സ് കോപ്പ്', 'ദി നട്ടി പ്രൊഫസര്‍', 'ഷ്‌റേക്ക്' തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകരായ ബ്രെറ്റ് റാറ്റ്‌നര്‍, ഡോണ്‍ മിഷര്‍ എന്നിവരാണ് അവാര്‍ഡ് സംപ്രേഷണത്തിന്റെ പ്രൊഡ്യൂസര്‍മാര്‍ .


Written by: സജിത്ത്‌ മാതൃഭൂമി 

വിവാദങ്ങള്‍ റോമയ്ക്ക് പാരയാവുന്നു


തുടരെ തുടരെയുള്ള വിവാദങ്ങള്‍ നടി റോമയുടെ കരിയറിന് ദോഷം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ടോട്ടല്‍ ഫോര്‍ യു വില്ലന്‍ ശബരീനാഥിനൊപ്പം ആല്‍ബത്തില്‍ അഭിനയിക്കുകയും പിന്നീട് ശബരിയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തതു മുതല്‍ മുത്തൂറ്റ് കേസില്‍ നടിയുടെ പേര് പരാമര്‍ശിയ്ക്കപ്പെട്ടതും അടുത്തകാലത്ത് മറ്റൊരു നൈറ്റ് പാര്‍ട്ടിയിലെ റോമയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് കരിയറില്‍ കരിനിഴല്‍ പരത്തുന്നതത്രേ.

നൈറ്റ് പാര്‍ട്ടിയില്‍ വെള്ളമടിച്ച് പൂസായി ഒരു യുവാവിനെ റോമ പുണര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഈയടുത്താണ് പ്രചരിച്ചത്. സംഭവത്തിലെ നായിക ഒരു സുന്ദരിയായതു കൊണ്ടു തന്നെ ചിത്രങ്ങള്‍ക്ക് കാര്യമായ പ്രചാരവും കിട്ടി.

ഉയരക്കൂടുതലുള്ള യുവാവിനെ എത്തിവലിഞ്ഞ് റോമ ചുംബിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ചിത്രങ്ങളായിരുന്നു നെറ്റിസെന്‍മാര്‍ ആര്‍ത്തിപിടിച്ചത് കണ്ടത്. കണ്ണൂര്‍കാരനായ ഒരു വന്‍കിട യുവബിസിനസ്സുകാരനെയാണ് റോമ വലയിലാക്കിയതെന്നും ഇതിന് പിന്നാലെ ഗോസിപ്പുകള്‍ വന്നിരുന്നു.

എന്തായാലും ഈ വിവാദങ്ങള്‍ റോമയ്ക്ക് പാരയാവുകയാണെന്ന്‌റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. മലയാളത്തില്‍ ഒട്ടേറെ അവസരങ്ങളുണ്ടായിരുന്ന നടിയ്ക്ക് പെടുന്നനെ അത് നിലയ്ക്കാന്‍ കാരണമായത് വിവാദങ്ങളാണത്രേ. ഏറ്റവുമവസാനമായി തിരുവനന്തപുരത്തെ ഒരു നിര്‍മാതാവ് എടുക്കാനിരുന്ന ചിത്രത്തില്‍ നിന്നും റോമയെ ഒഴിവാക്കിയത് ഈ വിവാദങ്ങള്‍ കാരണമെന്നാണ് സൂചന

റോമയുടെ പുതിയ ഇമേജ് കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്ന് അകറ്റുമെന്ന് കണ്ടാണ് ഈ നീക്കം നടന്നതെന്ന് പറയപ്പെടുന്നു. ഫാമിലി പ്രേക്ഷകര്‍ അകന്നാല്‍ സിനിമ രക്ഷപ്പെടില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് റോമയെ വെട്ടിയത്.

എന്നാലി പ്രചരണങ്ങളെല്ലാം റോമയെ ഒറ്റപ്പെടുത്താനും അവരുടെ അവസരങ്ങള്‍ തട്ടിയെടുക്കാനും ശ്രമിയ്ക്കുന്നവരുടെ ചെയ്തികളാണെന്നും വാര്‍ത്തകളുണ്ട്. എന്തായാലും റോമ ജാഗ്രത പാലിച്ചാല്‍ നന്ന്...

Written by: Vijesh

റോബിന്‍ഹുഡിന് ശേഷം പൃഥ്വി-ജോഷി ടീം വീണ്ടും


മലയാളത്തിന്റെ മുതിര്‍ന്ന ആക്ഷന്‍ സിനിമ സംവിധായകനും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുന്നു. മോളിവുഡിലെ നമ്പര്‍വണ്‍ തിരക്കഥാകൃത്തുക്കളായ സിബി ഉദയന്‍മാരുടെ തിരക്കഥയിലാണ് ജോഷി-പൃഥ്വി വീണ്ടുമൊന്നിയ്ക്കുന്നത്.

ഇത് രണ്ടാംതവണയാണ് പൃഥ്വി ഒരു ജോഷി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. നേരത്തെ ഇവര്‍ ഒന്നിച്ച റോബിന്‍ഹുഡ് ബോക്‌സ് ഓഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷം മള്‍ട്ടി സ്റ്റാര്‍ സിനിമകളുടെ പിന്നാലെ പോയ ജോഷി വീണ്ടും പൃഥ്വിയെ തന്നെ നായകനാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ഇതിനിടെ ഒരു മോഹന്‍ലാല്‍ ചിത്രവും ജോഷിയുടെ മനസ്സിലുണ്ട്.

ഓണത്തിന് തിയറ്ററുകളിലെത്തിയ ജോഷി ചിത്രമായ സെവന്‍സ് തരക്കേടില്ലാത്ത കളക്ഷനാണ് നേടുന്നത്. അതേസമയം പൃഥ്വിയുടെ തേജാഭായി ആന്റ് ഫാമിലി ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

Written by: Vijesh

ലാലുമായി വരുമ്പോള്‍ ടെന്‍ഷനുണ്ട്: പ്രിയന്‍


ഏറെനാളുകള്‍കഴിഞ്ഞ് മലയാളത്തിലേയ്ക്ക് പുതിയൊരു ചിത്രവുമായി വരുമ്പോള്‍ താന്‍ അല്‍പം ടെന്‍ഷനിലാണെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍.



ഞാനും മോഹന്‍ലാലും ചേരുന്നുവെന്ന് പറയുമ്പോള്‍ത്തന്നെ പഴയചരിത്രം വച്ച് പ്രേക്ഷകര്‍ ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ടാകും. അതുതന്നെയാണ് എന്റെ പേടി. അവരെ തൃപ്തരാക്കാന്‍ കഴിയുമോയെന്നതാണ് പ്രശ്‌നം- പ്രിയന്‍ പറയുന്നു.

അറബിയും ഒട്ടകവും ഒരു പരിപൂര്‍ണ കോമഡി ചിത്രമാണ്. ആദ്യം മുതല്‍ അവസാനം വരെ ചിരിക്കാമെന്നും പ്രിയന്‍ ഉറപ്പ് നല്‍കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ പുതിയ പദ്ധതികളെക്കുറിച്ചും പുതിയ ലാല്‍ച്ചിത്രത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.

മലയാളത്തില്‍ പുതിയ തരംഗമായിരിക്കുന്ന റീമേക്ക് ചിത്രങ്ങളെക്കുറിച്ചും പ്രിയന്‍ പറയുന്നുണ്ട്. പഴയചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിലും മറ്റുഭാഷകളിലേയ്ക്ക് ചിത്രങ്ങള്‍ റീമേക് ചെയ്യുന്നതിലും എന്താണ് തെറ്റ്. എന്റെ പുതിയ ചിത്രം അറബിയും ഒട്ടകവും ഹിന്ദിയിലും ചെയ്യുന്നുണ്ട്. അജയ് ദേവ്ഗണ്‍ അതിനായി താല്‍പര്യപ്പെട്ടുകഴിഞ്ഞു- പ്രിയന്‍ പറയുന്നു.

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രത്തിന് പിന്നാലെ പ്രിയദര്‍ശന്‍ മൂന്നു പ്രൊജക്ടുകള്‍ തയ്യാറാക്കുന്നു. നേരത്തേ ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇതിലൊന്ന്. മറ്റൊരു ചിത്രം എച്ച്‌ഐവി വിഷയമാക്കിയുള്ളതും മറ്റൊന്ന് ഒരു പെണ്‍കുഞ്ഞിന്റെ കഥ പറയുന്നതുമാണ്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.




എയ്ഡ്‌സ് വിഷയമായുള്ള ചിത്രം 2012ല്‍ റീലീസ് ചെയ്യത്തക്ക വിധമാണ് പ്ലാന്‍ ചെയ്യുന്നത്. എയ്ഡ്‌സിന്റെ കര്യത്തില്‍ അധികാരികളുടെയും ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഒരു വിഷയമാണ് ഇതിവൃത്തം. തമിഴിലും, മലയാളത്തിലും ഹിന്ദിയിലുമായി 85ഓളം ചിത്രങ്ങള്‍ ചെയ്തു. ഇനി സാമൂഹികപ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നു- പ്രിയന്‍ പറഞ്ഞു.


ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ്

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ അണിയറക്കാര്‍ വീണ്ടും ഒന്നിയ്ക്കുന്ന ഇടുക്കി ഗോള്‍ഡ്‌ല്‍  സംവിധായകനും നടനുമായ ലാല്‍ നായകനാകും

ലാല്‍ ഉള്‍പ്പെടെ ആറ് നയകന്മാരാണ് ആഷിക് അബുവിന്റെ പുതിയ ചിത്രത്തിലുള്ളത്. ശങ്കര്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍, രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ഇടുക്കി ഗോള്‍ഡ്' എന്ന കഥയെ ആധാരമാക്കിയാണ് ആഷിക് അബു ഈ ചിത്രം ഒരുക്കുന്നത്. സോള്‍ട്ട് ആന്റ് പെപ്പറിന് തിരക്കഥ രചിച്ച ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിക്കും.

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന മെഗാഹിറ്റിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡ് എന്ന ഹൈറേഞ്ച് ത്രില്ലറില്‍ നടനും സംവിധായകനുമായ ലാല്‍ നായകനാകും. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നാട്ടില്‍ തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയശേഷം മുമ്പ് സ്‌കൂളില്‍ കൂടെ പഠിച്ച സുഹൃത്തുക്കളെ തേടിപ്പിടിയ്ക്കാന്‍ ശ്രമിക്കുകയാണിയാള്‍.

അതിനായി പത്രത്തില്‍ ഒരു പരസ്യം ചെയ്യുന്നു. ആദ്യ ദിവസങ്ങളില്‍ ആ പരസ്യത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ നമ്പ്യാരെ തേടിയെത്തുകയാണ്. പഴയ സഹപാഠി ഇപ്പോള്‍ പെരുങ്കള്ളനാണ്. ഇതിന് പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുടെ രസകരമായ ആവിഷ്‌കാരമാണ് ഇടുക്കി ഗോള്‍ഡ്.

Written by: Siji

പൃഥ്വിയുടെ മല്ലു സിങ്


പൃഥ്വിരാജ് നായകനാക്കി വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രമായ മല്ലുസിങ് പൂര്‍ണമായും പഞ്ചാബില്‍ ചിത്രീകരിക്കുന്നു. ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നാടുവിട്ട് പഞ്ചാബിലെത്തുന്ന ഹരിയെന്ന മലയാളി യുവാവിന്റെ കഥയാണ് മല്ലു സിങിന്റെ പ്രമേയം. ഹരിയുടെ സ്വത്തിനെക്കുറിച്ച് നാട്ടില്‍ തര്‍ക്കം മുറുകുന്നതിനിടെ അമ്മാവന്റെ മകള്‍ ഇയാളെ അന്വേഷിച്ച് പഞ്ചാബില്‍ എത്തുകയാണ്.

പഞ്ചാബിന്റെ തനത് ബാംഗ്ര നൃത്തവും ഗുസ്തിയുമെല്ലാം ചിത്രത്തില്‍ വര്‍ണവിസ്മയം തീര്‍ക്കും. സച്ചി- സേതു ടീമിന്റേതാണ് ചിത്രത്തിന്റെ കഥ. ആക്ഷന്‍, പ്രേമം, ഹാസ്യം എന്നിവയെല്ലാം ചേര്‍ത്താണ് മല്ലുസിംഗ് ഒരുങ്ങുന്നത്.

പോക്കിരിരാജ, സീനിയേഴ്‌സ് എന്നിങ്ങനെ തുടര്‍ച്ചയായി രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ വൈശാഖിന്റെ പുതിയ ചിത്രവും മോശമാകില്ലെന്നാണ് കണക്കുകൂട്ടല്‍. തേജാഭായി കൂടി പൊട്ടിപ്പൊഴിഞ്ഞതോടെ ഇമേജ് ഇടിഞ്ഞ പൃഥ്വിരാജിന്റെ അടുത്ത പ്രതീക്ഷയാണ് മല്ലു സിങ്.

തേജാഭായിയില്‍ പൃഥ്വി ചെയ്ത കോമഡി റോള്‍ ക്ലിക്കാകാതെ പോയതാണ് വിനയായത്. അതിനാല്‍ത്തന്നെ മല്ലു സിങിലും പൃഥ്വി കോമഡി ചെയ്യുന്നുണ്ടെന്നത് ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പക്ഷേ വൈശാഖിന്റെ കയ്യടകത്തില്‍ ചിത്രം ഭദ്രമാകുമെന്ന് പ്രതീക്ഷിക്കാം, ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മുട്ടിയുടെ പ്ലേ ഹൗസ് ചിത്രം തീയറ്ററുകളിലെത്തിക്കും.


 Written by: Siji

മമ്മൂട്ടിയുടെ മകനെ നായകനാക്കാന്‍ അന്‍വര്‍ റഷീദും


അരങ്ങേറ്റം വാര്‍ത്തയാകുന്നതിന് പിന്നാലെ മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാനെ തേടി മറ്റൊരു വമ്പന്‍ പ്രോജക്ടും. മമ്മൂട്ടിക്ക് രാജമാണിക്യം അണ്ണന്‍ തമ്പി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച അന്‍വര്‍ റഷീദാണ് ദുല്‍കറിനെ തന്റെ പുതിയ ചിത്രത്തില്‍ നായനാക്കുന്നത്. ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ മഞ്ചാക്കുടുരുവും കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും ഒരുക്കിയ അഞ്ജലി മേനോനാണ് അന്‍വര്‍ റഷീദ് ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ലോകനാഥന്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത മേഖലയും കൈകാര്യം ചെയ്യും. മലയാള സിനിമയില്‍ മാറ്റത്തിന് വിത്തുപാകിയ ട്രാഫിക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്റ്റര്‍ സ്റ്റീഫനാണ് ഈ ചിത്രം നിര്‍മ്മിക്കുക. നവംബറില്‍ ദുബായ്, കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിലായി ഈ സിനിമയുടെ ഷൂട്ടിങ് നടക്കും. ഒരുപറ്റം യുവാക്കള്‍ അണിനിരക്കുന്ന സെക്കന്‍ഡ് ഷോയാണ് ദുല്‍കറിന്റെ അരങ്ങേറ്റ ചിത്രം. കോഴിക്കോട്ടും പരിസരത്തുമായി സെക്കന്‍ഡ് ഷോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

mathrubhumi

മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രം സിനിമയാകുന്നു

തിരുവിതാംകൂര്‍ രാജവംശത്തിലെ പോരാളിയായിരുന്ന മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ജീവിതകഥ അഭ്രപാളിയിലേക്ക്. അമൂല്യനിധിശേഖരം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രവും രാജകുടുംബങ്ങളെക്കുറിച്ചുള്ള ആരോപണപ്രത്യാരോപണ വിവാദങ്ങളും കേരളത്തില്‍ അരങ്ങുതകര്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ ഐതിഹാസിക ജീവിതം സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയെഴുതുന്നത് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ. ജയകുമാറും സംവിധാനം നിര്‍വഹിക്കുന്നത് ശ്രീക്കുട്ടനുമാണ്.

മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് എന്ന നിലയില്‍ നേരിട്ട വെല്ലുവിളികള്‍ക്കൊപ്പം അദ്ദേഹത്തിന്റെ വ്യക്തിജീവിത സംഘര്‍ഷങ്ങളും തനിമഒട്ടും ചോര്‍ന്നുപോകാതെയാണ് ജയകുമാര്‍ ഈ സിനിമയില്‍ പകര്‍ത്തുന്നുണ്ട്. 'ഗ്ലാഡിയേറ്റര്‍' , 'ട്രോയ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ സാങ്കേതിക നിലവാരത്തില്‍ മാര്‍ത്താണ്ഡവര്‍മ ചിത്രീകരിക്കാനാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത് . മാര്‍ത്താണ്ഡവര്‍മയുടെ ജീവിതകഥയെ ചരിത്രപരവും വൈകാരികവും ആത്മീയവുമായ ത്രിമാനതലത്തിലാണ് സിനിമ സമീപിക്കുന്നത്. രാജ്യത്തിനുവേണ്ടി നേട്ടങ്ങളേറെ ഉണ്ടാക്കിയെങ്കിലും വ്യക്തിജീവിതത്തില്‍ നഷ്ടങ്ങള്‍ കൊണ്ട് വേട്ടയാടപ്പെട്ട മാര്‍ത്താണ്ഡവര്‍മയുടെ ജീവിതത്തിന് സിനിമയില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

തിരക്കഥയ്ക്ക് പുറമേ ചിത്രത്തിന്റെ ഗാനരചനയും ജയകുമാര്‍ നിര്‍വഹിക്കുന്നു. സംഗീതം വിദ്യാസാഗര്‍. ഇംഗ്ലീഷിനു പുറമേ, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മയുടെ നിര്‍മാതാക്കള്‍ ദുബായിലെ മീഡിയ മാപ്‌സ് സിനി വിഷന്‍ ആണ്. ചരിത്രഗവേഷണം ഡോ. എം. ജി ശശിഭൂഷണ്‍, ഡോ. എസ് വേണുഗോപാലന്‍.

വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെടുത്ത 'ഡാം 999' എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രോജക്ട് മാനേജറായിരുന്ന സുമേഷ് രാമന്‍കുട്ടിയാണ് ചിത്രത്തിന്റെ പ്രോജക്ട് കണ്‍സള്‍ട്ടന്റ്. ലൈന്‍ പ്രൊഡ്യൂസര്‍ ബി. രാകേഷ്. പ്രൊമോട്ടേഴ്‌സ് മനോജ് വി ബി, പ്രേംസായി ഹരിദാസ്, ഗ്രാഫിക്‌സ് ആന്റ് എഫക്ട്‌സ് ഡിക്കു വി. ആര്‍. അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത ഫിബ്രവരി ആദ്യവാരം ഷൂട്ടിങ് തുടങ്ങുന്ന മാര്‍ത്താണ്ഡവര്‍മയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
പഴശിരാജയ്ക്ക് ശേഷം ലോകസിനിമാ ചരിത്രത്തില്‍ എഴുതിചേര്‍ക്കപ്പെടാന്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മയിലെ കഥാപാത്രങ്ങളായി വേഷമിടാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുറമെ ഹോളിവുഡിലേതടക്കമുള്ള താരങ്ങളുമായി കരാറായി കഴിഞ്ഞു. പ്രധാന കഥാപാത്രമായ മാര്‍ത്താണ്ഡവര്‍മയ്ക്ക് ഉള്‍പ്പെടെ പ്രമുഖ കഥാപാത്രങ്ങള്‍ക്ക് ആരെല്ലാം ജീവന്‍ പകരുന്നമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 


mathrubhumi

ഷൂട്ടിങ്ങിനിടെ അപകടം: മോഹന്‍ലാല്‍ രക്ഷപെട്ടു

ബാങ്കോക്ക്: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപെട്ടു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിങ്ങിനിടെയാണ് ലാല്‍ അപകടത്തില്‍ പെട്ടത്. സിനിമയിലെ നിര്‍ണായകമായ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ലാല്‍ ഓടിച്ചിരുന്ന ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ ബൈക്കില്‍ പിന്തുടരുന്ന ഭാഗം ചിത്രീകരിക്കുമ്പോഴാണ് സംഭവം.

അണിയറപ്രവര്‍ത്തകരെല്ലാം ഓടിയെത്തി ലാലിനെ പൊക്കിയെടുക്കുകയായിരുന്നു. ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാനാണ് അണിയറക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ അത് വേണ്ട എന്ന നിലപാടില്‍ ലാല്‍ ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കുകയായിരുന്നു. അപകടം നടന്ന് അരമണിക്കൂറിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.

.mathrubhumi

ബ്ലസിയുടെ പ്രണയം മോഹന്‍ സിത്താരയുടെ കഥ?

ബ്ലസി സംവിധാനം ചെയ്ത് മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച പ്രണയം എന്ന ചിത്രം കണ്ടിറങ്ങിയ ഒരാള്‍ക്ക് തന്റെ കണ്ണീരിനെ നിയന്ത്രിയ്ക്കാനായില്ല. അത് മറ്റാരുമായിരുന്നില്ല, പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയായിരുന്നു. തന്റെ യഥാര്‍ഥ ജീവിതം വെള്ളിത്തിരയില്‍ കണ്ടതാണ് സിത്താരയെ കരയിപ്പിച്ചത്.

ചിത്രത്തില്‍ അനുപം ഖേര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് സിത്താര പറയുന്നു. 1980ല്‍ താന്‍ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. സംഗീതമായിരുന്നു ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്പോള്‍ ഗര്‍ഭിണിയായിരുന്ന ആ പെണ്‍കുട്ടിയെ പിതാവ് തന്റെയടുക്കല്‍ നിന്ന് ബലമായി പിടിച്ചെടുത്തുവെന്ന് സിത്താര പറയുന്നു. പിന്നീട് തന്റെ പിതാവ് തന്നെ നിര്‍ബന്ധിച്ച് അബോര്‍ഷന് വിധേയമാക്കിയെന്ന് പെണ്‍കുട്ടി തന്നെ അറിയിച്ചുവെന്നും സിത്താര പറഞ്ഞു.

പിന്നീട് ഞാന്‍ സിനിമയിലെത്തി പ്രശസ്തനായതിന് ശേഷവും ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു-ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിത്താര പറഞ്ഞു. പ്രണയം കണ്ടതിന് ശേഷം താന്‍ ആ പെണ്‍കുട്ടിയെ വിളിച്ചിരുന്നുവെന്നും സിത്താര വെളിപ്പെടുത്തി. ഇത് നമ്മുടെ കഥയാണെന്നും ഒരിക്കലും മിസ്സാക്കരുതെന്നുമാണ് സിത്താര പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടതത്രേ

കടപ്പാട് : വണ്‍ഇന്ത്യ 

അഭിനയത്തിന് ബ്രേക്ക്; പൃഥ്വി പഠിക്കാന്‍ പോകുന്നു

ഒട്ടേറെ പ്രതീക്ഷകളോടെ എത്തിയ ഓണച്ചിത്രം തേജാഭായി ആന്റ് ഫാമിലിയും പരാജയപ്പെട്ടതോടെ നടന്‍ പൃഥ്വിരാജ് അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഈ ബ്രേക്ക് കൂടുതല്‍ പ്രയോജനകരമാക്കാനായി വിദേശത്തേയ്ക്ക് ഒരു കോഴ്‌സുചെയ്യാന്‍ പോവുകയാണത്രേ പൃഥ്വി. കൂടെ ഭാര്യ സുപ്രിയ മേനോനുമുണ്ടെന്നാണ് സൂചന. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണത്രേ പൃഥ്വി ഉന്നതപഠനത്തിന് ചേരാനൊരുങ്ങുന്നത്.

ബിബിസിയില്‍ ജോലിക്കാരിയായ സുപ്രിയ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പില്‍ മൂന്നുമാസത്തെ കോഴ്‌സ് ചെയ്യാനായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലേയ്ക്ക് പോകുന്നുണ്ട്. ഭാര്യയ്‌ക്കൊപ്പം പൃഥ്വിയും പോവുകയാണത്രേ.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പൃഥ്വിയുടെ ഇഷ്ടത്തിനുള്ള കോഴ്‌സുകളൊന്നും ലഭിച്ചില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ തന്നെ മറ്റെവിടെയെങ്കിലും ഒരു കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സുപ്രിയ പറയുന്നു.

അതേസമയം, 2013 വരെ പൃഥ്വിരാജ് പലചിത്രങ്ങള്‍ക്കായി തന്റെ ഡേറ്റുകള്‍ നല്‍കിയിരിക്കുകയാണ്. ഇതിനിടെ താരം എങ്ങനെ മൂന്നുമാസം കോഴ്‌സിനായി ചെലവിടുമെന്ന് ചോദ്യമുയരുന്നുണ്ട്.

പൃഥ്വിരാജിന് 2013 വരെയും ഡേറ്റില്ല എന്നതാണ് വസ്തുത. ഇതിനിടെ മൂന്നുമാസം പഠനത്തിനായി കണ്ടെത്തുക എന്നതായിരിക്കും പൃഥ്വിക്ക് മുന്നിലുള്ള വെല്ലുവിളി.

ആസ്‌ത്രേലിയയിലെ തസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തില്‍ പൃഥ്വി നായകനാകുന്നത്. അതോടെ താരത്തിളക്കം ലഭിച്ച പൃഥ്വി പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല.

കടപ്പാട് : വണ്‍ഇന്ത്യ 

സംസാരം പൃഥ്വിയുടെ വില്ലന്‍?

പഠിക്കാന്‍ പോയ പൃഥ്വിരാജിനെ അഭിനയിക്കാന്‍ കൊണ്ടുവന്നത് രഞ്ജിത്. രഞ്ജിത്തിന്റെ കരിയറിലെ മികച്ച മൂന്ന് ചിത്രങ്ങളില്‍ നായകനുമാക്കി. ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയനായി . തീരെ പ്രതീക്ഷിക്കാത്ത അവസരത്തില്‍ വിവാഹിതനായി. സ്വന്തം സിനിമപ്രൊഡക്ഷന്‍ തുടങ്ങി, ഇപ്പോള്‍ അഭിനയം
താല്ക്കാലികമായ് നിര്‍ത്തി പഠിക്കാന്‍ പുറപ്പെടുന്നു എന്ന് കേള്‍ക്കുന്നു.

മലയാളസിനിമയില്‍ ഇംഗ്‌ളീഷില്‍ സംസാരിക്കാന്‍ കഴിവുള്ള വരില്‍ പ്രമുഖനെന്ന് സ്വന്തം ഭാര്യ സര്‍ട്ടിഫിക്കറ്റ് നല്കിയ രാജു ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പഠിക്കാന്‍ പുറപ്പെടുന്നത് എന്നറിയുമ്പോള്‍ ഇതുവരെയുള്ള പഠിപ്പൊന്നും എങ്ങുമെത്തിയില്ല എന്ന് തെളിയുന്നു.

മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ള സുന്ദരനാണ് പൃഥ്വിരാജ് എന്ന താരം. തന്റേടമുള്ളവരേയും ,സ്വന്തമായ് അഭിപ്രായം പറയാന്‍ കഴിയുന്നവരേയും സിനിമയ്ക്കുള്ളില്‍ അത്രയ്ക്കങ്ങ് കൊണ്ടുനടക്കാന്‍ ആരും തയ്യാറല്ല. മുഖസ്തുതി ,അതിശയോക്തി, തുടങ്ങിയ ഫീല്‍ഡിലുള്ള എക്‌സ്പീരിയന്‍സ് ധാരാളമുണ്ടെങ്കില്‍ ആര്‍ക്കും ഇവിടെ പിടിച്ചുനില്‍ക്കാം. ഇതൊക്കെ ഇന്‍ഡസ്ട്രിയില്‍ ടെക്‌നീഷ്യന്‍മാര്‍ക്കിടയിലെ ബഹുസ്വരതയുടെ ഭാഗം മാത്രം.പക്ഷേ താരങ്ങളുടെ പ്രവൃത്തി പഥം ഒന്ന് വേറെയാണ്. ഇവിടെ പ്രേക്ഷകരെന്ന ആള്‍ക്കൂട്ടമാണ് വിധിയെഴുത്തുകാര്‍ .

ഏത് സൂപ്പര്‍താരമായാലും പൊതുഇടപെടലുകളില്‍ അനിതര സാധാരണമായ മെയ് വഴക്കം കാത്ത് സൂക്ഷിച്ചില്ലെങ്കില്‍ ജനം കേറി ഇടപെട്ടുകളയും.ഇന്നാണെങ്കില്‍ വഴിയെ പോകുന്നവനും വായ്‌നോക്കികള്‍ക്കും ഒക്കെ വിളിച്ചു പറയാനുള്ള തട്ടകങ്ങള്‍ നിരവധി. ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക്,ബ്‌ളോഗ്, ട്വിറ്റര്‍ ഇങ്ങനെ ഒരു നൂറുകൂട്ടം ലൈസന്‍സ് ആവശ്യമില്ലാത്ത വേദികള്‍ നിരനിരയായി കാത്തുകിടക്കുന്നു.

കടപ്പാട് : വണ്‍ഇന്ത്യ 

മുംബൈ പോലിസില്‍ നിന്ന് പൃഥിരാജ് ഔട്ട്?

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറായ 'മുംബൈ പോലിസി'ല്‍ നിന്ന് പൃഥിരാജ് പുറത്തായേക്കും. ഒരു വര്‍ഷം മുമ്പ് കരാര്‍ ചെയ്ത ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റാത്ത വിധം തിരക്കിലായതുകൊണ്ട് പിന്‍മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്-പൃഥിയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണില്‍ ആരംഭിക്കേണ്ട ചിത്രീകരണം വൈകിയതാണ് യുവനടന്റെ ഷെഡ്യൂള്‍ തെറ്റിച്ചത്. റോഷന്‍ ആന്‍ഡ്രുസാവട്ടെ സൂപ്പര്‍ താരം മോഹന്‍ലാലിനെ വച്ച് കാസനോവ പൂര്‍ത്തീകരിക്കുന്ന തിരക്കിലായിരുന്നു. ലാലിന്റെ തിരക്കാണ് കാസനോവയുടെ ചിത്രീകരണം വൈകിപ്പിച്ചത്. ഓണത്തിനിറങ്ങുമെന്ന് കരുതിയിരുന്ന ചിത്രം ക്രിസ്തുമസിനാണെത്തുക.

പൃഥി ഇപ്പോള്‍ ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയത്താണുള്ളത്.
പൃഥി പിന്‍മാറുകയാണെങ്കില്‍ തമിഴ്‌നടന്‍ ആര്യയെ വെച്ച് സിനിമ ചെയ്യാനാണ് റോഷന്‍ ആന്‍ഡ്രൂസ് പദ്ധതിയിടുന്നത്.

കടപ്പാട് : വണ്‍ഇന്ത്യ

മോഹന്‍ലാല്‍ നായകനാകുന്ന സമുദ്രക്കനി ചിത്രം ജനവരിയില്‍

തമിഴ് സിനിമയില്‍ മാറ്റത്തിന് വഴിയൊരുക്കിയ സംവിധായകരില്‍ പ്രധാനിയായ സമുദ്രക്കനി മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ സിനിമെടുക്കുന്നു. സുബ്രമണ്യം ശശികുമാറിനെ നായകനാക്കി 'പോരാളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സമുദ്രക്കനി. ഈ ചിത്രം പൂര്‍ത്തിയാക്കി ദേശീയ അവാര്‍ഡ് ജേതാവായ വെട്രിമാരന്റെ പുതിയ സിനിമയില്‍ വേഷമിടും. ഈ ചിത്രത്തിനും ശേഷം മിക്കവാറും അടുത്ത ജനവരിയോടെയായിരിക്കും ലാല്‍ ചിത്രം തുടങ്ങുക. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയായിരിക്കുമിത്.

സമുദ്രക്കനി തന്നെയാണ് രചനയും നിര്‍വഹിക്കുക. സംഭാഷണങ്ങള്‍ എഴുതുക മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തായിരിക്കും. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയില്‍ ലാലിനൊപ്പം ഒരു നക്‌സലൈറ്റ് നേതാവിന്റെ റോളില്‍ സമുദ്രക്കനി വേഷമിട്ടിരുന്നു. 


കടപ്പാട് : മാതൃഭൂമി 

വ്യത്യസ്ത ട്രെയിലറുമായി 'ഈ അടുത്ത കാലത്ത്'


വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയ കോക്ക്‌ടെയില്‍ എന്ന ചിത്രത്തിന് ശേഷം എഡിറ്ററും സംവിധായകനുമായ അരുണ്‍കുമാറും അനൂപ് മേനോനും ഈ അടുത്ത കാലത്ത് എന്ന ചിത്രവുമായെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഭരത് ഗോപിയുടെ മകന്‍ മുരളീകൃഷ്ണ എന്ന മുരളി ഗോപിയുടെ കഥയാണ് അരുണ്‍കുമാര്‍ സിനിമയാക്കുന്നത്. ഇന്ദ്രജിത്ത്, നിഷാന്‍, അനൂപ് മേനോന്‍, മൈഥിലി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജു മല്യത്ത് ആണ്. വ്യത്യസ്ത ഗെറ്റപ്പിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ വേഷമിടുന്നത്.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാലും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് ഗാനങ്ങള്‍ രചിക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദര്‍ തന്നെയാണ്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും. 

 
കടപ്പാട് : മാതൃഭൂമി
 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011